Thursday, December 9, 2010

ഒരു കോളേജ് സ്പോര്‍ട്സ് ദുരന്തം.

ഒരു കോളേജ് സ്പോര്‍ട്സ് ദുരന്തം. 
വീണ്ടും ഒരു സ്പോര്‍ട്സ് ഡേ. ഞങ്ങളുടെ യുണിയന്‍ ഭരിക്കുന്നത്‌ കൊണ്ട്, കൊണ്ട് പിടിച്ച തയ്യാറെടുപ്പുകള്‍. നാല് ഗ്രൂപ്പുകള്‍ ആക്കി വിദ്യാര്‍ഥികളെ തിരിച്ചാണ് മത്സരങ്ങള്‍. ഈയുള്ളവന്‍ തിരക്കിലാണ്.  എങ്ങനെയെങ്കിലും പോയന്‍റ് നിലയില്‍ ഈയുള്ളവന്റെ ഗ്രൂപ്പ് ഒന്നാമതെത്തിയില്ലെങ്കിലും  അവസാനമാകരുതല്ലോ. മത്സരങ്ങള്‍ തകര്‍ത്ത് മുന്നേറുന്നു. അതാ വരുന്നൂ നമ്മുടെ ക്ലാസിലെ ഒരുത്തന്‍., വന്നയുടന്‍ അവന്‍ " അളിയാ നീയറിഞ്ഞോ , ആയിരത്തി അഞ്ഞൂറ് മീറ്റര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒരുത്തി മാത്രമേ പേര് കൊടുത്തിട്ടുള്ളൂ" . എനിക്ക് സംഗതി മനസ്സിലായി (അല്ലേലും തല തിരിഞ്ഞ കാര്യങ്ങളൊക്കെയും എനിക്ക് പെട്ടെന്ന് ക്ലിക്ക് ചെയ്യും ). "ആ പേര് കൊടുത്തിരിക്കുന്നവള്‍ എതിര്‍ ഗ്രൂപ്പിലെ  പക്കാ സ്പോര്‍ട്സ് താരം. പക്ഷെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നമുക്കടിച്ചെടുക്കാമല്ലോ  , അതിനു ഏതെങ്കിലും രണ്ടു അവളുമാരെ തപ്പിയെടുക്കണം", ഞാന്‍ മനസ്സിലോര്‍ത്തു. ഒന്നും ആലോചിച്ചില്ല ( ആലോചിക്കാന്‍ പണ്ടേ എനിക്ക് ബോധം ഇല്ലല്ലോ ? ) എന്‍റെ ഗ്രൂപ്പിലെ   സകലമാന പെണ്‍കുട്ടികളെയും സമീപിച്ചു. രക്ഷയില്ല. ആരും തയാറാകുന്നില്ല. അവസാനം രണ്ടു പെണ്‍കുട്ടികളെ തപ്പിപ്പിടിച്ചു. കക്ഷികള്‍ എന്റെ ക്ലാസിലെയല്ലെങ്കിലും ഗ്രൂപ്പിലെയാണ്. പാവങ്ങള്‍ ചുരിദാര്‍ ഒക്കെയിട്ടാണ് ഓടാന്‍ നില്‍ക്കുന്നത്. അപ്പോളതാ വേറെ ഒരു നിബന്ധന. പങ്കെടുക്കുന്ന ആളുകള്‍ നിര്‍ബന്ധമായും മുഴുവന്‍ ദൂരവും ഓടിയിരിക്കണം. ഞാന്‍ പറഞ്ഞു, " മക്കളെ , നിങ്ങള്‍ പേടിക്കണ്ട, ചേട്ടനുണ്ട് കൂടെ ". മത്സരം തുടങ്ങി. നമ്മുടെ രണ്ടു പെണ്‍കുട്ടികളും ഓടുന്നു. അവരെ സഹായിക്കാന്‍ ട്രാക്കിന് പുറത്തു കൂടെ  ഞാനും നമ്മുടെ കൂട്ടുകാരനും. ഓട്ടത്തിനിടയില്‍ വെള്ളം ഗ്ലൂക്കോസ് ആദിയായവ നല്‍കുന്നുണ്ട്. ഇതൊന്നുമില്ലാതെ നമ്മുടെ എതിര്‍ ഗ്രൂപ്പുകാരി വളരെ മുന്നിലാണ്. ആയിക്കോട്ടെ, നമ്മടെ ലക്‌ഷ്യം ഒന്നാം സമ്മാനം അല്ലല്ലോ   ?, എന്നാല്‍ ഇതിനിടയില്‍ നമ്മുടെ രണ്ടു പെണ്കുട്ടികലുണ്ടല്ലോ? അവര്‍ തമ്മില്‍ ഒരു വാശി ഉടലെടുത്തു( പെണ്‍കുട്ടികള്‍ അല്ലേ ?) ഒരേ ഗ്രൂപ്പിലാനെങ്കിലും അവസാനം ഞാനാകില്ല എന്നാ വാശിയില്‍ അവര്‍ രണ്ടു പേരും ഓടാന്‍ തുടങ്ങി. കാണികള്‍ ആര്‍ത്തു വിളിക്കുന്നുണ്ട്. അതാ എതിര്‍ ഗ്രൂപ്പുകാരി ഒന്നാം സ്ഥാനത്തെത്തി. ഇനി രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള പൊരിഞ്ഞ പോരാട്ടം. അതാ അതിലൊരുത്തി ഫിനിഷ് പൊയന്റിലെത്തിയിരിക്കുന്നു. ആഹ്ലാദ   പ്രകടനം (ഒന്നാമതെത്തിയ പെണ്‍കുട്ടി വരെ നാണം കേട്ട് പോയ തരത്തിലുള്ള ആഹ്ലാദ പ്രകടനം). എന്നാല്‍ ഈ ആഹ്ലാദം നീണ്ടു നിന്നില്ല. നമ്മുടെ ആഹ്ലാദക്കാരി അതാ മറിഞ്ഞു വീഴുന്നു. ഒന്നും മിണ്ടുന്നില്ല. ബോധം വീഴുന്നില്ല (ബോധം തീരെയില്ലാത്തത് കൊണ്ടാണല്ലോ ഞാന്‍ വിളിച്ചപ്പോഴേക്കും എന്‍റെ കൂടെ മത്സരത്തിനിറങ്ങി പുറപ്പെട്ടത്‌). കുട്ടിയെ എടുത്തു ഞങ്ങള്‍ ഓടീ. അടുത്ത ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. നമ്മുടെ കൂട്ടുകാരനെ പെണ്‍കുട്ടിയുടെ വീട്ടിലേക്കു  വിളിച്ചറിയിക്കാനും ഏല്‍പ്പിച്ചു. സുഹൃത്തുക്കളെ, ഇനിയാണ് യഥാര്‍ത്ഥ ദുരന്തം സംഭവിക്കുന്നത്‌ . നമ്മുടെ കൂട്ടുകാരന്‍ വളരെ ചുരുക്കി ഫോണ്‍ ചെയ്തത് ഇങ്ങനെ " നിങ്ങളുടെ മകളെ   മൂത്തകുന്നം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. വേഗം എത്തുക". തങ്ങളുടെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പാടില്ലാതെ തന്നെ പെണ്‍കുട്ടിയുടെ അമ്മയും മൂന്നു  അമ്മാവന്മാരും ഒരു വല്യപ്പനും പുറപെട്ടു. അതെ സമയം ഹോസ്പിറ്റലില്‍ കുട്ടിക്ക് ശ്വാസ തടസ്സം നേരിട്ടത് കാരണം ഓക്സിജന്‍ മാസ്ക് ധരിപ്പിച്ചിരുന്നു. അതാ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തുന്നു. അവളുടെ അമ്മ കാണുന്നത് ആവട്ടെ  തന്‍റെ മകള്‍ അതാ ഓക്സിജന്‍ മാസ്ക് വെച്ച് കിടക്കുന്നു. സീരിയലുകളിലെ ICU രംഗങ്ങള്‍ കണ്ടു ശീലിച്ചിരുന്ന ആ അമ്മ അതാ ബോധം കേട്ട് വീഴുന്നു ( ഓക്സിജന്‍ മാസ്ക് എന്നാല്‍ എന്തോ ഭീകരം ആണെന്നാണല്ലോ സാധാരണ ആളുകളുടെ വിചാരം).  ബോധം കേട്ട് വീണ അമ്മയെ തൊട്ടടുത്ത ബെഡില്‍ കിടത്തുന്നൂ നമ്മുടെ നഴ്സുമാര്‍. ആകെ ബഹളം. വല്യപ്പനെ ഞാന്‍ വിളിച്ചു നടന്നതെല്ലാം പറഞ്ഞു. എന്നെ ഒന്ന് ആപാദ ചൂഡം നോക്കിയിട്ട് വല്യപ്പന്‍ ഇങ്ങനെ മൊഴിഞ്ഞു " ആസ്ത്മ ഉള്ള കുട്ടിയെ അണോടാ  നാറീ  1500 മീറ്റര്‍ ഓടിക്കുന്നെ " രംഗം പന്തിയല്ല എന്ന് കണ്ടു ഞാന്‍ ഓടി. ആ ഓട്ടം ഞാന്‍ മത്സരത്തിനു ഓടിയിരുന്നെങ്കില്‍ മാരത്തോണിനു വരെ എനിക്ക് ലോക റെക്കോര്‍ഡ്‌ ഇടാമായിരുന്നു.  

Wednesday, November 10, 2010

താഴിട്ടു പൂട്ടിയ ഇരുമ്പ് പാത്രത്തിനുള്ളിലെ പ്രണയം

വേദനകളും വേദനിപ്പിക്കുകളും മാത്രമടങ്ങുന്ന ഒന്നാണോ ഈ പ്രണയം ? ഞാനുള്‍പ്പെടുന്ന  ഒരു ന്യൂന പക്ഷത്തിന്റെ ഉത്തരം ഒരു പക്ഷെ " അതെ " എന്നായിരിക്കും, മറു പക്ഷത്തിനു  എത്രയേറെ ഇതില്‍ എതിര്‍പ്പുണ്ടെങ്കിലും. പ്രണയ പരാജിതര്‍ക്ക് മറ്റുള്ളവരോട് തോന്നുന്ന അസൂയയും  തന്നോട് തന്നെയുള്ള ദേഷ്യവും കൊണ്ടാണ് ഈ ഉത്തരം പറയുന്നതെന്ന് ഭൂരിപക്ഷ വിഭാഗക്കാര്‍ പറഞ്ഞേക്കാം. അവരോടു  "കൂട്ടുകാരെ നിങ്ങള്‍ക്കെന്തറിയാം ഞങ്ങളുടെ വികാരത്തെപ്പറ്റി?". പ്രണയ വിജയികള്‍ ഒരു തരത്തിലെ ഉള്ളൂ. എന്നാല്‍ പ്രണയ പരാജിതര്‍ നാനാവിധം. വൈവിധ്യത്തില്‍ ആണ് ഭംഗി എന്നാശ്വസിച്ച്‌ കൊണ്ട് പറയട്ടെ, ഞങ്ങള്‍ പലവിധം. തന്‍റെ പ്രണയ അഭ്യര്‍ഥന പുല്ലു പോലെ തള്ളിക്കളഞ്ഞു കൊണ്ട് ഒരു പുച്ഹ ഭാവത്തില്‍ നടന്നു നീങ്ങുന്ന സ്വപ്ന നായികയെ അല്ലെങ്കില്‍ നായകനെ( നായകന്‍ വിഭാഗം ലോകത്തില്‍ നിന്ന് തന്നെ ഇല്ലാതാകും അല്‍പ നാളുകള്‍ക്കുള്ളില്‍) തകര്‍ന്ന ഹൃദയത്തോടെ നോക്കി നില്‍ക്കുന്നവര്‍. ഈ ലോകത്ത് നമ്മള്‍ മാത്രം എന്ന് പറഞ്ഞ കമിതാക്കളില്‍ ഒരാള്‍ വേറെ ഒരുത്തന്‍റെ കൂടെ പോകുമ്പോള്‍ തലയ്ക്കു കൈയും വെച്ച് ഒഴിഞ്ഞ പണ സഞ്ചിയും ആയി നില്‍ക്കുന്ന ലോകത്തിലെ സഹതാപമാര്‍ഹിക്കാത്ത ഒരു വലിയ വിഭാഗം. സാഹചര്യങ്ങള്‍ വിലങ്ങു തടികളും ചങ്ങലകളും ജയിലുകളും തീര്‍ക്കുമ്പോള്‍ പ്രണയം കരഞ്ഞു തകര്‍ക്കുന്ന, തീര്‍ക്കുന്ന  വേറൊരു കൂട്ടം. സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ഒരു ചോദ്യം ഉണ്ടാകും . "ഇതില്‍ നിന്‍റെ വിഭാഗം ഏതാ"?. മറുപടി തികച്ചും ലളിതം. ഇതില്‍ ഒന്നുമല്ല  . താഴിട്ടു പൂട്ടിയ ഇരുമ്പ് പാത്രത്തിലെ പ്രണയം ആണ് ഈയുള്ളവന്‍റെ. താഴിന്‍റെ താക്കോല്‍   ആണെങ്കിലോ കളഞ്ഞും പോയി.  വേറെ ഒന്ന് സംഘടിപ്പിക്കാം എന്ന് വെച്ചാല്‍ കൊല്ലന്‍ ഒട്ടു മരിച്ചും പോയി. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായല്ലോ ഞാന്‍ ഉള്‍പ്പെടുന്ന വിഭാഗം ഏതാണ് എന്ന് ?  പ്രണയം തുറന്നു  പറയാതെ അത് പാത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന താരതമ്യേന അംഗങ്ങള്‍ ഉള്ള വിഭാഗം. ഞങ്ങളുടെ ഇടയില്‍ പിന്നെയും ഗ്രൂപ്പുകള്‍ ഉണ്ട് കേട്ടോ. ചിലര്‍ തങ്ങളുടെ പ്രണയം ഒരു ചില്ല് കുപ്പിയിലാണ് സൂക്ഷിക്കുക. ഭാഗ്യവാന്‍മാര്‍ ഇവര്‍ ആണ്. തന്‍റെ പ്രണയിനി ചിലപ്പോള്‍ ആ പ്രണയം കണ്ണാടി ചില്ലിലൂടെ കണ്ടെന്നു വരാം.അതിനു ശേഷം  ആ കണ്ണാടി കുപ്പിയില്‍ നിന്നും അതിനെ ഹൃദയത്തോട് ചേര്‍ക്കുകയോ ആ ചില്ല് പാത്രം തറയിലിട്ടു പൊട്ടിച്ചു കളയുകയോ ചെയ്യാം (വിജയം കൊയ്യാന്‍ ചിലപ്പോള്‍ ചില റിസ്കുകള്‍ എടുക്കേണ്ടി വരും) . മറ്റൊരു കൂട്ടര്‍ ഉണ്ട്. ഇരുമ്പ് കുപ്പിയില്‍ പ്രണയം സൂക്ഷിച്ചു കൊണ്ട് അതിന്റെ താക്കോല്‍ പ്രണയിനിക്ക് അബദ്ധവശാല്‍ എന്നാല്‍ മനപൂര്‍വം എന്ന വണ്ണം കൊടുത്തു ഒരു ഭാഗ്യ പരീക്ഷണം നടത്തുന്നവര്‍. എന്നാല്‍ ഈയുള്ളവന്‍റെ വിഭാഗം ഒരു സമസ്യ ആണ്. ഒരു കാരണവശാലും തുറന്നു പറയാന്‍ പറ്റാത്തത് കൊണ്ട് ഒരു തുരുമ്പിച്ച ഇരുമ്പ് പാത്രത്തില്‍ പ്രണയം സൂക്ഷിച്ചു അത് ഒരു ഇരുട്ട് നിറഞ്ഞ മൂലയില്‍ വെച്ചിരിക്കുന്നു. താഴിട്ടു പൂട്ടി. താക്കോല്‍ നഷ്ടപ്പെട്ട നിലയില്‍. ഈ അവസ്ഥക്കൊരു സുഖം ഉണ്ട്. സ്വപ്‌നങ്ങള്‍ എപ്പോഴും കാണാം. യാഥാര്‍ത്ഥ്യം മനസിലുള്ളത് കൊണ്ട് ആ സ്വപ്നം നടന്നെ തീരൂ എന്ന് വാശി പിടിക്കില്ല. തന്‍റെ പ്രണയിനി ഒരിക്കലും "നോ " എന്ന് പറഞ്ഞു ഹൃദയം തകര്‍ക്കില്ല (അവള്‍ക്കറിയില്ലല്ലോ നമ്മുടെ മനം, ഈശ്വരോ രക്ഷതു). ചിലപ്പോള്‍ പാത്രത്തില്‍ ഒളിപ്പിച്ച പ്രണയം ഒന്ന് പുറത്തേക്ക് വരാന്‍ അറിയാതെ ഒരു ശ്രമം നടത്തും. ഒരു  വിഫല ശ്രമം. പുറത്തേക്ക് വരില്ല അത്. തുരുമ്പ് പിടിച്ച പാത്രത്തിന്റെ ഉല്‍ വശങ്ങളില്‍   തട്ടി എരിഞ്ഞു തീരും. ആ എരിഞ്ഞു തീരല്‍  വര്‍ഷങ്ങള്‍ക്കു ശേഷം ഈയുള്ളവന് ദിവസങ്ങള്‍ക്കു മുന്‍പ് വീണ്ടും അനുഭവപ്പെട്ടു. അപ്പോള്‍ ആവശ്യമില്ലാതെ ഞാന്‍ ഒന്ന് മസ്സില്‍ പിടിച്ചോ ? ശബ്ദം ഒന്ന് ഇടറിയോ? അവളുടെ കണ്ണിലേക്കു നോക്കി സംസാരിക്കാന്‍ സാധിച്ചോ ? അറിയില്ല. ഈ പ്രണയം ഈ തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രത്തില്‍ തന്നെ ഇരിക്കട്ടെ കുറച്ചു നാള്‍ കൂടി. കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാന്‍ ഇത് കടലിലേക്ക്‌ വലിച്ചെറിയും. ഉപ്പു വെള്ളം കുടിച്ചു കൂടുതല്‍ തുരുമ്പിച്ചു കടലിന്റെ അടിത്തട്ടില്‍ തന്നെ കിടക്കും. പക്ഷെ പ്രിയേ " ആ പാത്രത്തിനുള്ളില്‍ നിന്നോടുള്ള എന്‍റെ പ്രണയം തുരുമ്പ് പിടിക്കാതെ കിടക്കും, ഞാനുളിടത്തോളം". 

Thursday, August 19, 2010

തിത്തിത്താര തിത്തിത്തൈ

അങ്ങനെ ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി അവസാനിച്ചു. കിരീടം ചൂടിയത് ജവഹര്‍ തായങ്കരി. പുതു തലമുറയിലെ ചില ആളുകള്‍ക്കപ്പോ  ഒരു സംശയം " ആരെടാ ഈ തായങ്കരി , കേട്ടിട്ടില്ലല്ലോ"  അവര്‍ക്കായി ചില വിശേഷങ്ങള്‍.

പറവൂരില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ടാകാം വള്ളം കളി എനിക്കൊരു ഹരമാണ്. കോട്ടപ്പുറത്തും, പല്ലംതുരുതിലും നടന്ന മിക്കവാറും വള്ളം കളികള്‍ ഞാന്‍ കണ്ടിരുന്നു. വെപ്പ്, ഇരുട്ടുകുത്തി വിഭാഗത്തില്‍ പെട്ട വള്ളങ്ങള്‍ മാത്രമേ ഈ വള്ളം  കളികളി ല ഉണ്ടായിരുന്നുള്ളൂ. എന്റെ വീടിനടുത്തെ ചേട്ടന്മാര്‍ തുഴയുന്നത് കൊണ്ടാവാം ഞാന്‍ "ഗുരുവായൂരപ്പന്‍ " വള്ളം ആണ് മികച്ച വള്ളം എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുമില്ലല്ലോ. PG ക്ക്  പഠിക്കുന്ന സമയം. ഓണം അവധി തുടങ്ങിയ ദിവസം ഒരു ഫോണ്‍. കോട്ടയത്തെ എന്റെ സുഹൃത്ത്‌ രമ്യ ( ആളിപ്പോള്‍ മാതൃഭുമി യില്‍ ഉണ്ട് ) യാണ് വിളിച്ചത്, വരുന്നോ പുന്നമാടക്കയലിലേക്ക്, ഒട്ടും അമാന്തിച്ചില്ല. വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോള്‍ അവളും അവളുടെ ചേട്ടനും അച്ഛനും എല്ലാവരും ഒരു ബോട്ട് നു മുകളില്‍. എന്നെയും അതിനു മുകളിലേക്ക് വലിച്ചു കേറ്റി.  അതാ വരുന്നൂ ചുണ്ടന്‍ വള്ളങ്ങള്‍, ആദ്യം കണ്ടത്, ചെറുതന ചുണ്ടന്‍. ഞാന്‍ ശരിക്കും ഞെട്ടി. അതിന്റെ വലിപ്പവും ഭംഗിയും കണ്ടപ്പോള്‍ എന്റെ പാവം " ഗുരുവായൂരപ്പന്‍ വള്ളം " കെട്ടഴിഞ്ഞു എന്റെ മനസ്സില്‍ നിന്നും ഒഴുകിയങ്ങു പോയി, അങ്ങ് അറബിക്കടലിലേക്ക് . 120 നു മുകളില്‍ ആളുകള്‍ ഉണ്ടാകും ഒരു ചുണ്ടന്‍ വള്ളത്തില്‍. ഒരേ വേഗത്തില്‍ , ഒരേ താളത്തില്‍ ഒരേ മനസ്സോടെ അവര്‍ തുഴ വീശി എറിയുമ്പോള്‍ തുഴപ്പാട് അകലെ അല്ല മറിച്ച് വള്ളപ്പാടു അകലെയാണ്  നമ്മുടെ ഹൃദയത്തെ അവര്‍ കൊണ്ട് പോകുന്നത്. 

1952 ലാണ് നെഹ്‌റു ട്രോഫി ആരംഭിക്കുന്നത്. നടുഭാഗം ചുണ്ടന്‍ ആണ് ആദ്യത്തെ വിജയി. അതിനു ശേഷം 13 തവണ കാരിച്ചാല്‍ ചുണ്ടനും, എട്ടു  തവണ കല്ലൂപ്പരമ്പന്‍ ചുണ്ടനും, ഏഴു തവണ ചമ്പക്കുളം ചുണ്ടനും, രണ്ടു  തവണ പായിപ്പാടന്‍ ചുണ്ടനും ബാക്കിയുള്ള വര്‍ഷങ്ങളില്‍ മറ്റു ചില വള്ളങ്ങളും ട്രോഫി നേടി. ഇത്തവണത്തെ ജേതാക്കളായ ജവഹര്‍ തായങ്കരി ഇതിനു മുന്‍പ് മൂന്നു  തവണ കൂടി ട്രോഫി നേടിയിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലായല്ലോ തായങ്കരി നിസ്സാരക്കാരനല്ല എന്ന്?.   

ചുണ്ടന്‍ വള്ളങ്ങളെ പറ്റി പറയുമ്പോള്‍ ക്ലുബുകളെ നമ്മള്‍ മറന്നു പോകരുത്. ഇന്ന് പ്രധാനമായും മൂന്നു പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ചുണ്ടന്‍ വള്ളം തുഴയുന്ന ആളുകളുടെ ക്ലബ്ബുകള്‍ ഉള്ളത്. കൊല്ലം, കുമരകം, കുട്ടനാട് എന്നിവയാണ് അവ.ഏതാണ്ട് പത്തിലധികം മേജര്‍ ക്ലബ്ബുകള്‍ ഇവിടെയുണ്ട്.  ഇതിലേറ്റവും പ്രധാനപ്പെട്ട ക്ലബ്‌ ആണ് കുമരകം ബോട്ട് ക്ലബ്‌ . 1971 നു ശേഷം 13 തവണ ഈ ക്ലബ്‌ തുഴഞ്ഞ വള്ളങ്ങള്‍ക്ക്  ട്രോഫി കിട്ടിയിട്ടുള്ളത്. ഇത്തവണ ജവഹര്‍ തായങ്കരി വള്ളം തുഴഞ്ഞതാരാ? സംശയമെന്താ കുമരകം ബോട്ട് ക്ലബ്‌. ഇപ്പോള്‍ നിങ്ങളുടെ സംശയം മാറിയില്ലേ ?

നിളയുടെ തീരത്തെ ചിലങ്ക മണികള്‍.

ഒരു ചോദ്യം എറിഞ്ഞു തന്നെ തുടങ്ങട്ടെ ? എന്താണ് കല ? ആലോചിച്ചിട്ട് ഒരു എത്തും പിടിയും അരികും മൂലയും കിട്ടുന്നില്ല. ഉടന്നെ തപ്പി നമ്മുടെ ഇന്റെര്‍നെറ്റിലെ വിക്ജ്ഞാന കോശങ്ങളില്‍. കിട്ടിപ്പോയ് " മനുഷ്യന്റെ വികാര വിചാരങ്ങളെ തഴുകി ഉണര്‍ത്തുന്ന മനപൂര്‍വമായ ചെയ്തിയോ അല്ലെങ്കില്‍ ഉല്‍പ്പന്നമോ ആണ് കല " . എന്റമ്മേ . ഈ നിര്‍വചനം കൊടുത്തത് സുകുമാര്‍ അഴീക്കോട്‌ സാര്‍ ആണോ ? ആവാന്‍ വഴിയില്ല. പുള്ളിക്കാരന്‍ ഇതിലും സരളമായി ആണ് എന്തിനെയും നിര്‍വചിക്കുക. നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാവും ഈ സുമുഖനും കലയും തമ്മില്‍ എന്ത് ബന്ധം എന്ന് ? ആ നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ  " ശോഭേ, ഞാനൊരു കലാകാരന്‍ ആണ് , ചിത്രകാരന്‍ ആണ്, നന്നായി പാടുകയും ചെയ്യും, പക്ഷെ ഇപ്പോള്‍ പാടുന്നില്ല, അമ്മയും തങ്കമണിയും ഒക്കെ  കേട്ടാല്‍ മോശമല്ലേ " . മലയാള കലയുടെ മുഖം നിളാതീരത്തെ നമുക്ക് കാണാനാവൂ. ചെറുതുരുത്തിയുടെ മുഖശ്രീയായി കേരള കലാമണ്ഡലം. ചിത്രയോഗം എഴുതിയ മലയാളത്തിലെ ഏറ്റവും മികച്ച കലാകാരനും കലാപ്രേമിയുമായ മഹാകവി കൈ പിടിച്ചുയര്‍ത്തിയ കലയുടെ ക്ഷേത്രം. ഈ ഒരു കാര്യത്തിനു മാത്രം അദ്ദേഹത്തിന് ഭാരത രത്നം കൊടുക്കണമായിരുന്നു . കൊടുത്തില്ല. ( പദ്മ ഭുഷന്‍ ലഭിച്ചത് ഞാന്‍ മറക്കുന്നില്ല). കേരള കലാമണ്ഡലം, അങ്ങനെ വിളിക്കാമോ ആവോ ? ഇപ്പോള്‍ പേര് മാറിയത് നിങ്ങള്‍ അറിഞ്ഞു കാണും. കലാമണ്ഡലം ദീമെദ് യുനിവേര്സിടി ഓഫ് ആര്‍ട്സ് ആന്‍ഡ്‌ കള്‍ച്ചര്‍ എന്നാണു ഇപ്പോഴത്തെ നാമം. എന്താവശ്യം ഈ പേരുമാറ്റത്തിനു എന്നറിയില്ല. മുന്‍പുണ്ടായിരുന്ന പേരിന്റെ ലാളിത്യമോ മനോഹാരിതയോ ഈ പുതിയ പേരിനുണ്ടോ ? അതും  അറിയില്ല. മഹാരഥന്‍ മാര്‍ക്കൊപ്പം എന്ന കേരള ടൂറിസം പ്രോജെക്ടിന്റെ ഭാഗമായി ആണ് ഞാന്‍ ആദ്യമായി kalamandalathil ചെല്ലുന്നത്.   പ്രഗല്‍ഭനായ അപ്പുക്കുട്ടന്‍ നായര്‍ രൂപകല്‍പന ചെയ്ത കൂത്തമ്പലം കണ്ട മാത്രയില്‍ എന്തോ ഒരു മിന്നല്‍ എന്റെ തലയിലൂടെ കടന്നു പോയി. അത്ര മനോഹരം. കഥകളി, തുള്ളല്‍, വാദ്യം എന്നീ ക്ലാസ്സുകള്‍ നടന്ന സ്ഥലങ്ങള്‍ എന്നെ ആകര്ഷിച്ചതെ ഇല്ല.  എന്റെ മനസ്സിലേക്കും കാതിലേക്കും കയറിയത് ആയിരക്കണക്കിന് ചിലങ്ക manikalude മധുര ശബ്ദം മാത്രം. അതാ   നാട്യ കളരി , ഒരേ ചുവടുകള്‍ വെക്കുന്ന നീല ദാവണി ഉടുത്ത രത്നങ്ങള്‍. ആയിരം ഭാവങ്ങള്‍ വന്നു നിറയുന്ന മുഖങ്ങള്‍, ലക്ഷക്കണക്കിന്‌ അര്‍ത്ഥങ്ങളും ആശയങ്ങളും പൊഴിയുന്ന കൈ മുദ്രകള്‍, പിന്നെ എന്റെ ശ്രദ്ധ മുഴുവനായി നേടിയ ചിലങ്ക മണികള്‍. ഞാനേതോ സ്വപ്ന ലോകത്തിലാണെന്ന് തോന്നിപ്പോയി  ( രാജലക്ഷ്മി teacherinu നന്ദി, എന്നെ അവിടെ കുറച്ചു നേരം ക്ലാസ്സ്‌ കണ്ടു നില്‍ക്കാന്‍ സഹായിച്ചതിന് )  ഇന്ത്യ വിഷനിലെ പ്രമോദ് ചേട്ടന്‍ വന്നു വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു കളരിയുടെ മുന്നില്‍ നിന്നും. തിരിച്ചു വരും നേരം ഞാന്‍ വിചാരിച്ചു ഞാനൊരു കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആയിരുന്നെങ്കില്‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആയിരുന്നെങ്കില്‍, 

കലാമണ്ഡലം എന്റെ ബോധ മണ്ഡലത്തില്‍ നിന്നും മാഞ്ഞില്ല. കൃത്യം ഒരു വര്‍ഷത്തിനു ശേഷം അവിടെ എനിക്ക് വേണ്ടി ഒരു ജോഡി ചിലങ്കകള്‍ മണികള്‍ കിലുക്കി, bachelor ഓഫ് പെര്ഫോര്‍മിംഗ്  ആര്‍ട്സ് കോഴ്സ് ലെ 120 ചിലങ്കകളില്‍ വെറും രണ്ടു  എണ്ണം എനിക്ക് വേണ്ടി. ആ ചിലങ്കകളോട് ഞാന്‍  ചോദിച്ചു ( ക്ലാസ്സ്‌ മേറ്സിലെ പ്രിഥ്വി ചോദിച്ച പോലെ ) മൂന്നു വര്ഷം കഴിഞ്ഞു ഞാന്‍ വന്നു വിളിച്ചാല്‍ ?      ആ ചിലങ്കകള്‍ ഒന്നും പറഞ്ഞില്ല, ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍ ആ ചിലങ്ക മണികള്‍ ഒന്ന് കുലുങ്ങി,  ആ നാദം എന്റെ ചിന്തകള്‍ക്ക് മുന്നേ എന്റെ സ്വപ്നങ്ങളിലേക്ക് വന്നു, ആ ചിലന്കകള്‍ക്കായി  കാത്തിരുന്നു കൊണ്ട് സുമുഖന്‍. 

Friday, August 13, 2010

അറിവിന്‍റെ ചങ്ങലക്കു ഇന്ത്യയില്‍ 15 വയസ്സ്. അത് തന്ന അറിവോ ആയിരം വര്‍ഷങ്ങളുടെ

ഇന്റെര്‍നെടിനു ഇന്ത്യയില്‍ 15 വയസ്സ് തികഞ്ഞിരിക്കുന്നു. അറിവിന്‍റെ താക്കോലുകളുടെ ആദിമ രൂപം നമുക്ക് സമ്മാനിച്ച CERN നോടുള്ള നന്ദി ആദ്യമേ രേഖപ്പെടുത്തട്ടെ. ഇന്റര്‍നെറ്റ്‌ എന്ന ആംഗലേയ പദത്തിന് പകരം അറിവിന്‍റെ ചങ്ങല എന്ന പദം ഞാന്‍ ഉപയോഗിച്ച് കൊള്ളട്ടെ, ശരിയായ തര്‍ജ്ജമ അതല്ലെങ്കിലും. 1995 ലെ നാട്ടിന്‍പുറത്തെ ഒരു  പതിനൊന്നുകാരന്‍ പയ്യന്  ഇന്ത്യയിലെ ചങ്ങലയുടെ ആരംഭം ഒരു വാര്‍ത്തയെ അല്ലായിരുന്നു അന്ന്. ശാസ്ത്ര പുസ്തകങ്ങള്‍ കരണ്ട് തിന്നിരുന്ന സമയമായിരുന്നെങ്കിലും ഒരു കമ്പ്യൂട്ടര്‍ കൈ കൊണ്ട് തോട്ടിട്ടില്ലാത്തത് കൊണ്ടാകാം അന്ന് ഞാന്‍ ഈ  വാര്‍ത്ത ശ്രദ്ധിക്കാതെ പോയത്. ആദിമ ശാസ്ത്ര സമൂഹത്തിനു ചക്രവും വ്യവസായ വിപ്ലവത്തിനായി ഇലെക്ട്രോ മാഗ്നെടിക് ഇന്ടക്ഷനും ഒരു പാത തെളിച്ചുവെങ്കില്‍ ആധുനിക ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടത്തില്‍ ഈ ചങ്ങല പ്രധാന പങ്കു വഹിച്ചിരുന്നു എന്ന് നിസ്സംശയം പറയാം. എന്നെ എങ്ങനെ ഈ ചങ്ങല വരിഞ്ഞു മുറുക്കി എന്ന് ചോദിച്ചാല്‍ ഓര്‍മ്മകള്‍ കൃത്യം 10 കൊല്ലം പുറകോട്ടു പോകും. ഏറണാകുളം ജില്ലയുടെ വടക്കേ അറ്റത്തെ കലാലയത്തില്‍ ബിരുദത്തിനു ചേര്‍ന്ന സമയം. ഈ ലോകത്തെ നാളെ തന്നെ മാറ്റിക്കളയാം എന്ന ഉദ്ദേശ്യ ശുദ്ധിയുമായി വിപ്ലവപാര്ടിയുടെ നേതാവായി ആദ്യ ദിവസങ്ങളിലേ ഞാന്‍ മാറി. നേതാവായാലും ക്ലാസില്‍ കേറുന്ന പതിവിനു ഞാന്‍ കാര്യമായ കൊട്ടങ്ങളൊന്നും ഞാന്‍ വരുത്തിയതുമില്ല.   ശാസ്ത്ര വിഷയങ്ങളോടും മാധ്യമ ലോകത്തോടുമുള്ള എന്‍റെ താല്പര്യം സയന്‍സ് കൊണ്ഗ്രെസ്സിന്റെ ജില്ലാ തല വിജയിയായി എന്നെ മാറ്റി.  പകരമതാ കിട്ടുന്നൂ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സമൂല മാറ്റത്തിന് വിധേയമാക്കിയ Swaminathan ഫൌണ്ടേഷന്‍ നടത്തുന്ന ഒരു ശാസ്ത്ര മാധ്യമ കളരിയിലേക്ക് എനിക്കുമൊരു പ്രവേശന  ടിക്കറ്റ്‌. എന്‍റെ കയ്യില്‍ നല്ലൊരു ബാഗ്‌ ഇല്ലാത്തതു കൊണ്ട് എന്‍റെ കൂട്ടുകാരിയുടെ കയ്യില്‍ നിന്നും ഒരു ബാഗ് കടം വാങ്ങി അത്യാവശ്യ സാധങ്ങള്‍ കുത്തി നിറച്ചു ഞാന്‍ വെച്ച് പിടിച്ചു, കേരളത്തിന്റെ ഏറ്റവും മനോഹരമായ ജില്ലയിലേക്ക്, ഒരു കാര്യം കൂടെ പറഞ്ഞു കൊള്ളട്ടെ, അന്നായിരുന്നു എന്‍റെ ആദ്യത്തെ ട്രെയിന്‍ യാത്ര. വന്നിറങ്ങിയ എന്നെ സ്വാഗതം ചെയ്തത് അത്ഭുതങ്ങളുടെ ഒരു കൂമ്പാരം. എട്ടാം ക്ലാസില്‍ ഞാന്‍  സയന്‍സ് പുസ്തകത്തില്‍ കണ്ട  telescopukal ,  ഔഷധ സസ്യ തോട്ടങ്ങള്‍, മാധ്യമ രംഗത്തെ പ്രമുഖരുടെ ക്ലാസുകള്‍,  നന്നായി ഇംഗ്ലീഷ് പറയുന്ന ഒരു വിദ്യാര്‍ഥി കൂട്ടവും (ഞാനൊഴിച്ച്‌ ബാക്കിയെല്ലാവരും പേര് കേട്ട കലാലയങ്ങളിലെ പുലികള്‍). രാവിലെ അഞ്ചു  മുതല്‍ രാത്രി 12   മണി വരെ നീളുന്ന പരിപാടികള്‍, പരിശീലങ്ങള്‍, മത്സരങ്ങള്‍. ഞങ്ങള്‍ 20 പേര്‍ക്കും ഒരു ക്ഷീണവും തോന്നിയിരുന്നില്ല.  മൂന്നാം ദിവസമായി.   അതാ വരുന്നൂ ഇന്നത്തെ പ്രധാന പരിപാടി " internetine അറിയുക". പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞ ആ അറിവിന്‍റെ ലോകത്തെ അറിയുവാനായി ഞാന്‍ തയ്യാറെടുത്തു. നോക്കിയപ്പോളതാ വരുന്നൂ ഒരു സുന്ദരി. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മാത്രം കൂടുതലുള്ള ആ ചേച്ചി ( സോറി. അങ്ങനെ വിളിക്കനെനിക്ക് സൌകര്യമില്ല) ഞങ്ങളെ കമ്പ്യൂട്ടറിന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി. അതാ തുറക്കുന്നു ഇന്റര്‍നെറ്റ്‌ . അതിനകത്ത് കയറിയപ്പോള്‍ അത് വേണ്ടായിരുന്നു എന്നാണു എനിക്ക് തോന്നിയത്. മിനിടുകള്‍ക്ക് ശേഷം മാത്രം തുറക്കുന്ന കുറെ പേജുകള്‍. ഞാന്‍ അന്തം വിട്ടിരുന്നു. " ഈ കുന്ത്രാണ്ടത്തില്‍ വിവരങ്ങള്‍ തപ്പുന്നതിനു പകരം എന്‍റെ നാട്ടിലെ പപ്പുക്കുട്ടി vaayanashaalayil പോയി വലിയ പുസ്തകങ്ങള്‍ തിരയുന്നതാണ്" എന്നെനിക്കപ്പോള്‍ തോന്നി. പിന്നെ ക്ലാസ്സ്‌  എടുക്കുന്ന ആളിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി എല്ലാം തലയാട്ടി കേട്ടിരുന്നു, കണ്ടിരുന്നു. അവസാനം ഞങ്ങള്‍ക്ക് ഒരു ഇമെയില്‍ അഡ്രസ്‌ ഉണ്ടാക്കി തരാമെന്നായി നമ്മുടെ സുന്ദരി ( സോറി എന്‍റെ മാത്രം സുന്ദരി , ചില കാര്യങ്ങളില്‍ ഞാന്‍ സോഷ്യലിസ്റ്റ്‌ alla). എന്‍റെ ഊഴമെത്തി, ഒരു id ഞാനും ഉണ്ടാക്കി, അപ്പോള്‍ അതാ പാസ് word വേണമെന്നായി, എന്തിടും. രണ്ടും കല്‍പ്പിച്ചു ഞാന്‍ സുന്ദരിയോട്‌ പേര് ചോദിച്ചു. എനിക്കിഷ്ടമുള്ള all ടൈം favourite  പേര് പുള്ളിക്കാരിക്കും. രണ്ടക്ഷരമുള്ള കൃഷ്ണ bhakthayude നാമം. മറ്റൊന്നുമാലോചിച്ചില്ല ആ നാമത്തിന്റെ കൂടെ എന്‍റെ പേരിന്റെ ഒരു ഭാഗം കൂടി ചേര്‍ത്തിട്ടു ഞാന്‍ എന്‍റെ പാസ്‌ വേര്‍ഡ്‌ ആക്കി മാറ്റി . അതിന്നു വരെ ഞാന്‍ മാറ്റിയിട്ടില്ല ( "നമ്മുടെ മുന്‍ കാമുകികള്‍ നമുക്കാരായി തീരുമെന്ന ചോദ്യത്തിന്റെ ഉത്തരം അവര്‍ നമ്മുടെ മെയില്‍ id യുടെ പാസ്‌ വേര്‍ഡ്‌ ആയി മാറും" എന്നേതോ മഹാന്‍ പറഞ്ഞിട്ടുണ്ട് . ആ മഹാനൊരു namovaakam). വിവര ചങ്ങലയെ കുറിച്ചറിഞ്ഞ ഈ ദിവസങ്ങള്‍ എന്‍റെ ജീവിതത്തെയും വീക്ഷണങ്ങളെയും  മാറ്റി മറിച്ചു. അറിവ് സമ്പാദിക്കുക എന്നതിനെക്കാളും മഹത്തരമാണ് അത് പകര്‍ന്നു നല്‍കുക എന്നത് എനിക്ക് മനസ്സിലാക്കി തന്നത് ഈ ദിവസങ്ങളാണ്. ഒരു മാധ്യമാപ്രവര്തനാകുക എന്ന എന്‍റെ ആഗ്രഹത്തെ ഒരു അധ്യാപകനായി മാറുക എന്നതാക്കി വഴി തിരിച്ചു വിട്ടത് ഈ ദിവസങ്ങളാണ്. അഞ്ചു  ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന ഞാന്‍ ആദ്യം ചെയ്തത് ഒരു കട മുറിയെടുത്തു   അതില്‍ ഒരു tuition ക്ലാസ്സ്‌ തുടങ്ങി എന്നുള്ളതാണ്. പിന്നീടുള്ള വര്‍ഷങ്ങള്‍ മുഴുവനും  എന്‍റെ പഠനത്തിനു ആവ്ശ്യമായതും  അതിലതികവും ആ സംരഭം എനിക്ക് തന്നു.  ഏറ്റവും പാവനമായ സേവനങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ സഹായിച്ച ഈ ദിനങ്ങളില്‍ ഒന്നിലാണ് ഞാന്‍ ഇന്റര്‍നെറ്റ്‌ എന്ന മായാലോകതിലേക്ക് ഒന്ന് എത്തി നോക്കിയത്  എന്നുള്ളത് വിവര ചങ്ങലയുമായുള്ള എന്‍റെ ബന്ധത്തെ  വര്ധിപ്പിചിട്ടെ ഉള്ളൂ
ഇനി കുറച്ചു എന്റെതല്ലാത്ത വിശേഷങ്ങള്‍.1998 വരെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ  ബി എസ എന്‍ എല്‍ ന്റെ ഡയല്‍  അപ്പ്‌ കണക്ഷന്   മുന്‍പില്‍ ഓരോ പേജും തുറന്നു വരുന്നതും കാത്തിരിക്കാനായിരുന്നു നമ്മുടെ വിധി. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ രംഗത്തേക്ക് കടന്നു വന്നതോടെ വിവര സ്രോതസ്സുകള്‍ വര്‍ധിക്കുന്നത് പോലെ വേഗവും വര്‍ധിച്ചു വന്നു.  ഈ ദശകത്തിലെ ആദ്യ പാദത്തില്‍ ഡോട്ട് കോം കമ്പനികള്‍ നിര നിരയായി പൊട്ടിയപ്പോള്‍ ഈ സാങ്കേതിക വിദ്യ അവസാനിക്കുമെന്ന് കരുതിയെങ്കിലും അത് ശക്തി ആര്ജിക്കുക യാണ് ചെയ്തത് .    ineternet കൊടി  കുത്തി വാഴുന്നു  എന്ന് കരുതുന്ന ഇന്ത്യയില്‍ പോലും ഒന്‍പതു  % പേര്‍  മാത്രമാണ് ഇന്റര്‍നെറ്റ്‌ പതിവായി ഉപയോഗിക്കുന്നത്. അതിനര്‍ഥം ഇപ്പോഴും നമ്മുടെ രാജ്യത്തില്‍ വിവര ചങ്ങല  പ്രധാന വിവര സ്രോതസ്സായി ഉപയോഗിക്കുന്നില്ല. ഇതിനൊരു മാറ്റം വന്നെ തീരൂ. ആ നാളെക്കായി കാത്തിരുന്നു കൊണ്ട് നിങ്ങളുടെ സുമുഖന്‍ സുന്ദരന്‍ 

Saturday, August 7, 2010

കേരള സമൂഹത്തിനു അത്യാവശ്യമായ ഒരു ഒളിച്ചുകളി

.

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിലെ മലയാള ഭാഷ വാരികകളെ പരത്തിയും നീട്ടിയും കുറുക്കിയും വായിക്കുന്നതിനിടയിലാണ് രസകരമായ ഒരു ഒളിച്ചുകളി നടക്കുന്നത് സുമുഖനു കാണാന്‍ കഴിഞ്ഞത്. മാതൃഭൂമി, മാധ്യമം എന്നീ ജനപ്രിയ വാരികകളില്‍ ആണ് ഞാന്‍ ഈ ഒളിച്ചുകളി കണ്ടത്. കളി നടത്തുന്നത് നിസ്സാരക്കരല്ലാത്തത് കൊണ്ട് ഈയുള്ളവന്റെ ശ്രദ്ധ വളരെ വേഗം ഈ വാരികകള്‍ പിടിച്ചു പറ്റുകയും ചെയ്തു. ഹമീദ് ചെന്നമാങ്ങലൂര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവരുടെ ഈ കളി ഒട്ടൊക്കെ രസിച്ചും ആലോചിച്ചും പഠിച്ചും ഞാന്‍ എന്റെ കുറെ സമയം കളഞ്ഞു. പരസ്പരം പോരടിക്കുന്ന രണ്ടു ബുദ്ധിജീവികള്‍ എന്നേ പ്രത്യക്ഷത്തില്‍ തോന്നുകയുല്ലുവെങ്കിലും അങ്ങനെയല്ല എന്ന് പിന്നീട് എനിക്ക് മനസ്സിലായി. മത മൌലികത തൊട്ടു തീണ്ടിയിട്ടില്ല എന്ന് മാത്രമല്ല അതിനെതിരെ എന്നും വാളോങ്ങിയിരുന്ന ഇവര്‍ തമ്മിലെന്തിനു അതിന്റെ പേരില്‍ തന്നെ തല്ലുകൂടുന്നു എന്ന് ചിന്തിച്ചാല്‍ എന്നെപ്പോലെ നിങ്ങള്‍ക്കും ഈ ഒളിച്ചു കളി മനസ്സിലാകും. മുസ്ലിം സമൂഹത്തില്‍ ജമാത് ഇസ്ലാമി കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഇരകള്‍ എന്ന ബോധം ആ സമൂഹം തിരിച്ചറിയണം എന്ന് ഹമീദ് സാറും സവര്‍ണ ഫാസിസത്തെ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കണമെന്ന് കെ ഇ എന്‍ സാറും മാതൃഭൂമി, മാധ്യമം ഇത്യാദി സമയം കൊല്ലികളിലൂടെ പറയുമ്പോള്‍  രണ്ടു വ്യത്യസ്ത കാര്യങ്ങള്‍  രണ്ടു ബുദ്ധി ജീവികള്‍ രണ്ടു വാരികകളിലൂടെ പറയാന്‍ ശ്രമിക്കുന്നു എന്നേ എല്ലാവര്ക്കും തോന്നൂ. എന്നാല്‍ ലേഖനങ്ങളില്‍ ഉടനീളം ഇവര്‍ രണ്ടു പേരും പരസ്പരം ചെളി വാരിയെറിയുന്നത് നമുക്ക് കാണാന്‍ സാധിക്കും. പക്ഷെ ആ ചെളി വന്നു വീഴുന്നത് കേരള സമൂഹത്തെ വിഴുങ്ങിയിരിക്കുന്ന ചില ചിന്താ ധാരകളിലെക്കാന്. 

ഇര വാദം ഉയര്‍ത്തിയ കെ ഇ എന്‍ സാറിനെ മുസ്ലിംമത മൌലികതയുടെ പാദ സേവകനായി ഹമീദ് സാര്‍ നേരിട്ടോ അല്ലാതെയോ മുദ്ര കുത്താനായി ശ്രമിക്കുമ്പോള്‍  സവര്‍ണ ഹിന്ദു ഫാസിസത്തിന്റെ മൊത്തകച്ചവടക്കരനായി ഹമീദ് സാറിനെ കെ ഇ എന്‍ വരച്ചു കാണിക്കുന്നു. ഇവരുടെ ആക്രമണ പ്രത്യാക്രമണ ആരോപണ പ്രത്യാരോപന മറുപടികള്‍ ആഴ്ചകളോളം കേരള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ജനങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുന്നു. ഇവര്‍ ഉയര്‍ത്തുന്ന വാദ ഗതികള്‍ ശ്രദ്ധ നേടുന്നു. ഇതിലെവിടെ ഒളിച്ചു കളി എന്ന് നമുക്ക് നോക്കാം. ഒളിച്ചു കളിയുടെ പിന്നംബുരതെക്കൊരുയാത്ര.

ഹമീദ് സാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജമാത് ഇസ്ലാമിയെക്കുരിച്ചും അതിന്റെ ആശയ സംഹിതയുടെ പകടതെക്കുരിച്ചും വാചാലനാകാന്‍ തുടങ്ങിയിട്ട്. പക്ഷെ  കേരള സമൂഹം മുഴുവനായി ഈ വാചാലത ശ്രദ്ധിച്ചില്ല. വര്‍ഷങ്ങളായി അദ്ദേഹം എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും (മതം, രാഷ്ട്രീയം, ജനാധിപത്യം, പര്‍ദയുടെ മനശ്ശാസ്ത്രം, ന്യൂനപക്ഷ രാഷ്ട്രീയം, വര്‍ഗ്ഗീയ മനോഭാവത്തിന്‍റെ വേരുകള്‍, വ്യക്തിനിയമ വിചിന്തനം) കേരളത്തിലെ വായനാ ശീലമുള്ള ഒരു ചെറിയ കൂട്ടം മാത്രമേ വായിച്ചുള്ളൂ. കെ ഇ എന്‍ ന്റെ കാര്യവും ഇത് തന്നെ. ബുദ്ധി ജീവികളില്‍ മാത്രമല്ല എല്ലാ ജനങ്ങളും തങ്ങളുടെ ആശയങ്ങള്‍ വായിക്കപ്പെടണം എന്ന ഇവരുടെ ആഗ്രഹമാണ് ഈ വാചക ഏറ്റുമുട്ടലുകള്‍ തെളിയിക്കുന്നത് .     ഇവരുടെ പുസ്തകങ്ങള്‍ പരതിയ എനിക്ക് ഇവര്‍ രണ്ടു പേരും കൂടി എഴുതിയ ശരിഅത്ത്: മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന പുസ്തകം ലഭിക്കുകയും അടിസ്ഥാനപരമായി ഇവരുടെ ചിന്താ ധാരകളും ആശയങ്ങളും ഒന്ന് തന്നെയാണ് എന്നും അത് ethu  തരത്തിലുമുള്ള മൌലിക വാദങ്ങളെ തള്ളിപ്പരയുന്നതാനെന്നും മനസ്സിലായി. ജമാത് ഇസ്ലാമി മുസ്ലിം മത  രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുന്നു എന്ന് പതിറ്റാണ്ടുകളായി ഹമീദ് സാര്‍ എഴുതുകയാനെന്കിലും അത്നൊരു സ്വീകാര്യത ലഭിച്ചിരുന്നോ? ഇല്ലല്ലോ ?  അദ്ദേഹത്തിന്റെ ലേഖനങ്ങളെയും പുസ്തകങ്ങളെയും അവഗണിക്കുകയും ലളിതവല്‍ക്കരിക്കുകയും ആണ് ജമാത് ഇസ്ലാമി ചെയ്തത് ( അല്ലെങ്കില്‍ ആരിഫലി ഇമാം എത്ര മറു lekhanangal  പ്രബോധനതിലും മാധ്യമത്തിലും ) എഴുതിയേനെ? അവര്‍ എഴുതിയില്ല. എഴുതിയിരുന്നെങ്കില്‍ അതൊരു വാര്‍ത്തയാകും, പൊതു സമൂഹത്തില്‍ ജമാത് ഇസ്ലാമിയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും.  അതിലൊരു അപകടം ഒളിഞ്ഞിരിക്കുന്നത് കൊണ്ട് ബുദ്ധിമാന്മാരായ അവര്‍ ഹമീദ് സാറിനെ തീര്‍ത്തും അവഗണിച്ചു. എതിര്‍ക്കപ്പെടാനില്ലതതാണ് തന്റെ എഴുത്തിന്റെ പ്രശ്നം എന്ന് തിരിച്ചറിഞ്ഞ ഇവര്‍ അതിനു വേണ്ടി ഉണ്ടാക്കിയതല്ലേ ഈ പുകിലെല്ലാം. ഇന്ന് കേരളത്തിലെ കൊച്ചു ക്ട്ടികള്‍ക്കും സീരിയല്‍ മാത്രം കാണുന്ന കൊച്ചമ്മമാര്‍ക്കും  അറിയാം ജമാത് ഇസ്ലാമിയെപ്പറ്റി, ഇര വാദത്തെ പറ്റി, സ്വത്വ വാദത്തെ പറ്റി, സവര്‍ണ ഫാസിസത്തെ പറ്റി, കെ ഇ എന്‍ എന്ന ബുദ്ധി ജീവിയെ പറ്റി, ഹമീദ് എന്ന ആംഗലേയ അധ്യാപകനെ പറ്റി, എന്തിനേറെ പറയുന്നു moududi യെ പറ്റി വരെ. 



ഹമീദ്  സാറേ, കെ ഇ എന്‍ സാറേ നിങ്ങള്‍ അവസാനം വിജയിച്ചു. ഈ ഒളിച്ചു കളിയില്‍ വിജയം നിങ്ങളുടേത് മാത്രം. കേരള സമൂഹത്തില്‍ പ്രസക്തമായ , സമൂഹത്തിനു ആവശ്യമായ ചിന്തകള്‍ നല്‍കുന്നതിനു വേണ്ടി ആണ് നിങ്ങള്‍ ഈ ഒളിച്ചു കളി നടത്തിയത് എന്നുള്ളത് കൊണ്ട് നിങ്ങളുടെ ഈ വിജയത്തില്‍ കേരള സമൂഹം പങ്കു ചേരുന്നു, കൂട്ടത്തില്‍ ഈയുള്ളവനും. 


note - 


വെറും ഒരു ശാസ്ത്ര ഗവേഷണ വിദ്യാര്‍ഥി ആയതു  കൊണ്ട് ഈയുള്ളവന് ഹമീദ് സാറിന്റെയും കെ ഇ എന്‍ സാറിന്റെയും എല്ലാ പുസ്തകങ്ങളും വില കൊടുത്തു വാങ്ങാന്‍ സാധിച്ചില്ല. അതിനാല്‍ ഇനി നല്ല പുസ്തകങ്ങള്‍ എഴുതുമ്പോള്‍ ഈയുള്ളവന് അവയുടെ ഒരു കോപ്പി അയച്ചു തന്നാല്‍ നന്നായിരിക്കും ( പത്തു കോപ്പി യില്‍ കൂടുതല്‍ പ്രസാധകര്‍ ഫ്രീ ആയി തരുമല്ലോ. അതില്‍ നിന്നൊരെണ്ണം 


  


Saturday, July 31, 2010

കൈ വെട്ടു കാലം


സാമ്പത്തിക മാന്ദ്യം ഒന്നോഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മഴക്കാലത്ത് മലയാളിക്ക് ആഹ്ലാദിക്കാന്‍ അത്യുഗ്രന്‍ കൈ വെട്ടു കാലം. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിലേക്ക് വരാതെ മലേഷ്യയിലും colomboyilum കറങ്ങി നടന്ന സായിപ്പന്മാരെ നിങ്ങള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ aakhoshikkunnu കൈ വെട്ടു കാലം. ഈ  അവധിക്കാലം ചിലവിടാന്‍ വരുന്ന നിങ്ങള്‍ക്ക് സ്പെഷ്യല്‍ ഒഫ്ഫെര്സ്, നല്‍കുന്നത് കേരള സര്‍ക്കാരും, പ്രതിപക്ഷവും, പിന്നെ കേരള മാധ്യമ ഭീകരന്മാരും. offers താഴെ പറയുന്നവയാണ്.

ഏഷ്യാനെടിന്റെയും മനോരമയുടെയും ഇന്ത്യ വിഷന്‍ ടെയും കൈരളി യുടെയും കൈ വെട്ടു ചര്‍ച്ചകളില്‍ വിഷയമാരിയാതെ വിഷയത്തെ പറ്റി പറഞ്ഞു  കേരള സമൂഹത്തെ വിഷമയം ആക്കാം

 ഹമീദ് ചെന്നംങ്ങലൂരിന്റെ മാതൃഭൂമി ആഴ്ച പതിപ്പിലെ ലേഖനത്തിന് മാധ്യമം ആഴ്ച പതിപ്പില്‍ മറുപടി കൊടുക്കാനും, KEN  ന്റെ മാധ്യമത്തിലെ ബുദ്ധി ജീവി ലേഖനങ്ങള്‍ക്ക് മാതൃഭുമിയില്‍ തിരിച്ചടി ബുദ്ധി ഇല്ലാത്ത നിങ്ങള്‍ക്കും കൊടുക്കാം. മലയാളികള്‍ ഇവയെല്ലാം 12 രൂപ കൊടുത്തു വാങ്ങി കഴിച്ചോളും. എങ്ങനുണ്ട് ഓഫര്‍ ? തകര്‍പ്പന്‍ അല്ലെ ?

മുഖ്യ മന്ത്രിയുടെ പോപ്പുലര്‍ front പരാമര്‍ശത്തെ മുസ്ലിം വിരോധമാക്കി നിങ്ങള്‍ക്ക് വിമര്‍ശിക്കാം. അതിനുള്ള കോച്ചിംഗ് ഹസ്സന്‍ നേതാവ് തരും. പുള്ളിക്കിപ്പോള്‍ ഇതാണ് പണി. ട്രെയിനിംഗ് സമയത്ത് പത്തിരിയും കോഴിക്കറിയും മുട്ട മാല എന്നിവയെല്ലാം ഫ്രീ. കൂടാതെ വിശ്രമ വേളകളില്‍ വായിക്കാന്‍ നന്ദകുമാര്‍ ന്റെ വേള്‍ഡ് ക്ലാസ്സിക്‌ ആയ  ക്രൈം മാസിക വായിക്കാം, കോള്‍മയിര്‍ കൊള്ളാം

കൈ വെട്ടു കേസില്‍ പെട്ടവരെ തീവ്രവാദികള്‍ എന്ന് വിളിക്കാം , ചാനലിലും പത്രങ്ങളിലും മാത്രം. അത് കഴിഞ്ഞു മിത വര്‍ഗീയ സെകുലര്‍ മലബാര്‍ പാര്‍ടിയുടെ വീര സിംഹങ്ങല്‍ക്കുമൊപ്പം കൈ വെട്ടു പാര്‍ടിയുടെ നേതാക്കളെ ഒളിച്ചു കണ്ടു നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുന്ന അത്യന്തം രസകരമായ ഒളിച്ചു കളിയില്‍ പങ്കെടുക്കാം. ഒരു കാര്യം മാത്രം. ഈ കളി രാത്രി മാത്രമേ ഉള്ളൂ. ഉറക്കം പോകും. സാരമില്ല. പ്രയോജനമുണ്ടാകും. അടുത്ത തവണ മലബാറില്‍ ഒരു സീറ്റ്‌ ഒപ്പിച്ചാല്‍ സുഖമായി ജയിക്കാം

നാഥനോഴിഞ്ഞ വാര്‍ത്ത ചാനലില്‍ എട്ടു മണിക്കുള്ള വാര്‍ത്തയുടെ അവതാരകനാകം. വിവരമൊന്നും വേണമെന്നില്ല. ഒരു കൈ മേശപ്പുറത്തു വെക്കാനറിയണം. ചില്ലറയൊന്നും തടയില്ലെങ്കിലും ചിലപ്പോള്‍ അടുത്ത തവണ ഒരു അസ്സെംബ്ലി സീറ്റ്‌ കിട്ടും ( അച്ഛന്‍ പാര്‍ട്ടി വിട്ട സിപിഎം കാരനായിരിക്കന്മെന്നു മാത്രം). 

ഒരാഴ്ച മുന്‍പ് നിങ്ങള്‍ കേരളത്തില്‍ വന്നിരുനെങ്കില്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന കണ്ടല്‍ വനതിലിരുന്നു ഊഞ്ഞാല ആടാമായിരുന്നു. വിഷമിക്കേണ്ട , ശശി ആദികള്‍ ഇവിടെയുല്ലിടത്തോളം കാലം നിങ്ങളുടെ സ്വപ്നം പൂവണിയുക തന്നെ ചെയ്യും.

മഴക്കലമായത് കൊണ്ട് യാഗങ്ങള്‍ ഒന്നും നടക്കുന്നില്ല. മഴ വെള്ളം വീണു മുന്‍പുള്ള യാഗങ്ങള്‍ സുരേഷ് ഗോപിയുടെ പടങ്ങളെക്കള്‍ വേഗത്തില്‍ ചീറ്റിപ്പോയത് കൊണ്ട് യാഗങ്ങള്‍ക്കിപ്പോള്‍ കഷ്ടകാലം. പേടിക്കണ്ട. വേനല്‍ വരുന്നു. അപ്പോള്‍ യാഗങ്ങള്‍ വന്നു കൊള്ളും 

അപ്പോള്‍ പുറപ്പെടുകയല്ലേ? ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ? ചെകുത്താന്റെ സ്വന്തം നാട്ടുകാരെ കാണാന്‍ ? 
 ഇതൊന്നും കാണാന്‍ സുമുഖനും സുന്ദരനുമായ എനിക്ക് സാധിക്കുന്നില്ല എന്ന വിഷമം  മാത്രം . vanga രാജ്യത്ത് സര്‍ക്കാര്‍ പണം നശിപ്പിക്കുന്ന ഗവേഷണം നടത്തുന്നത് കൊണ്ട് ഞാന്‍ ഫ്രീ അല്ല ഇപ്പോള്‍. സാരമില്ല, സമയമുണ്ടല്ലോ ?